‘ശിക്ഷാവിധിയിൽ അസംതൃപ്തി, ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു; ഇരയക്ക് നീതി കിട്ടിയില്ല’; ഉമ തോമസ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു.

പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടി പോലും അല്ല ശിക്ഷാ വിധി. സെൻസേഷനൽ കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നതെന്ന് ഉമ തോമസ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും 20 വർഷം കഠിന തടവ് ആണ് വിധിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്.

ശിക്ഷ കുറഞ്ഞതിന് എതിരെ രൂക്ഷ പ്രതികരണവുമായി അതിജീവിതയുടെ അഭിഭാഷക ടിബി മിനി രംഗത്തെത്തിയത്. അപമാനഭാരത്താൽ തല കുനിക്കുന്നു എന്നായിരുന്നു ടി.ബി മിനിയുടെ പ്രതികരണം. കേസിലെ ശിക്ഷാവിധി ദിനത്തിലും നാടകീയത നിറഞ്ഞുനിന്നു. സമൂഹത്തിന് വേണ്ടിയാണോ വിധിയെഴുതേണ്ടതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. യഥാർത്ഥ കുറ്റവാളി മറഞ്ഞിരുപ്പുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വാദത്തിനിടെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ആറാം പ്രതി പ്രദീപും പൊട്ടി കരഞ്ഞു. നീണ്ടുനിന്ന വാദങ്ങൾക്കൊടുവിലാണ് കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻ കോടതി വിധി പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*