അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നട്ടെല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഖാര്‍ഗ് ഐലന്‍ഡ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് ഈ ദ്വീപിലെ ടെര്‍മിനലാണ്. ഖാര്‍ഗ് ഐലന്റിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഇന്നു രാവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. 

ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രമായാണ് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖാര്‍ഗ് ഐലണ്ട് അറിയപ്പെടുന്നത്. 20 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമുള്ള ഈ ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നു. ബുഷെഹര്‍ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ ആഴക്കടലിലാണ് ദ്വീപിന്റെ സ്ഥാനം. ഇറാന്റെ പ്രധാന തീരങ്ങളില്‍ ആഴം കുറവായതിനാല്‍ ഭീമന്‍ എണ്ണക്കപ്പലുകള്‍ക്ക് അവിടെ അടുക്കാന്‍ കഴിയില്ല.

എന്നാല്‍, ഖാര്‍ഗ് ദ്വീപിന് ചുറ്റുമുള്ള ആഴക്കടല്‍ സൗകര്യം വലിയ ടാങ്കറുകള്‍ക്ക് എളുപ്പത്തില്‍ എണ്ണ നിറയ്ക്കാന്‍ സഹായിക്കുന്നു. 1960-കളില്‍ അമേരിക്കന്‍ കമ്പനിയായ ‘അമോക്കോ’ആണ് ഇവിടത്തെ എണ്ണ ടാങ്കറുകള്‍ നിര്‍മ്മിച്ചത്. 2.8 കോടി ബാരല്‍ എണ്ണ സംഭരണശേഷിയാണ് ഖാര്‍ഗ് ഐലണ്ടിനുള്ളത്. പ്രതിദിനം 70 ലക്ഷം ബാരല്‍ എണ്ണ വരെ ഖാര്‍ഗിന് കൈകാര്യം ചെയ്യാനാകും.

ഇന്നലെ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത് ഇറാന്റെ സാമ്പത്തികാവസ്ഥ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെങ്കിലും ഇവിടത്തെ എണ്ണ ശുദ്ധീകരണ ശാലകളെയോ കയറ്റുമതി കേന്ദ്രങ്ങളെയോനിലവില്‍ ആക്രമിച്ചിട്ടില്ല. എങ്കിലും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ തടസങ്ങള്‍ സൃഷ്ടിച്ചാല്‍ എണ്ണ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖാര്‍ഗ് ദ്വീപിന് നേരെയുള്ള ഭീഷണി ആഗോള എണ്ണ വിപണിയെ വല്ലാതെ ഉലക്കുമെന്നുറപ്പാണ്.

Be the first to comment

Leave a Reply

Your email address will not be published.


*