ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിൻസ് ബുഷെറിൽ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട്. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന നതാൻസിൽ വൻ സ്‌ഫോടനമെന്നും റിപ്പോർട്ടുണ്ട്.
ഇറാഖിലെ ബസ്രയിലെ അമേരിക്കൻ കമ്പനികളുടെ വെയർഹൗസുകളിൽ ഇറാന്റെ ഡ്രോൺ ആക്രമണം നടത്തി. തുടർന്ന് തീപിടിത്തമുണ്ടായെന്ന് വിവരം. ഇറാൻ സർക്കാരിന്റെ ഓഫീസുകൾ ലക്ഷ്യമിട്ട് ടെഹ്‌റാനിലേക്ക് ആക്രമണം ആരംഭിച്ചുവെന്ന് ഇസ്രയേൽ സൈന്യം സമൂഹമാധ്യമപോസ്റ്റിൽ വ്യക്തമാക്കി.
മധ്യപൂർവേഷ്യയിലെ സംഘർഷത്തിൽ ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചതായും, മേഖലയിൽ സുസ്ഥിരമായ സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. എന്നാൽ ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.



Be the first to comment