ബിനോയ് വിശ്വത്തിന്റെ പ്രതികരണം മുന്നണിയിലെ കലഹം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷത്തെക്കാൾ രൂക്ഷമായി ബിനോവിശ്വം പ്രതികരിച്ചു. പിണറായി വിജയനും സിപിഐമ്മിനും സിപിഐയെക്കാൾ വലുതാണ് ബിജെപി. ബിജെപിയുമായുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പറഞ്ഞ സംതിങ് ഈസ് റോങെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ സിപിഐഎം കേന്ദ്ര നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി അംഗീകരിക്കുമ്പോൾ നിബന്ധനകൾ ഉണ്ടായിരുന്നില്ല. നിബന്ധനകളെ എതിർത്ത് എഐസിസി രംഗത്ത് വന്നിരുന്നു. എം എ ബേബിയെ പോലും സർക്കാർ അംഗീകരിക്കുന്നില്ല. “നിതിൻ ഗഡ്കരിയുടെ വീട്ടിൽ വെച്ചാണോ, അല്ലെങ്കിൽ നരേന്ദ്രമോദിയെ കാണുമ്പോഴാണോ തീരുമാനം എടുക്കുന്നത്? സായിപ്പിനെ കാണുമ്പോൾ കവാത്ത് മറന്നതാണോ?” എന്നും വി.ഡി. സതീശൻ ചോദിച്ചു.
കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിതല്ലെന്നും ഈ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ബിനോയ് വിശ്വം വിമർശിച്ചു.
സിപിഐ എൽഡിഎഫിനെ കാണുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വ്യാപ്തിയിലാണ്. സിപിഐയുടെ കത്ത് ഇപ്പോൾ എൽഡിഎഫിന് മുന്നിലുണ്ട്. അതിനോടുള്ള പ്രതികരണം എന്താണെന്ന് ഞങ്ങൾക്കറിയില്ല.
ഈ മാസം 27ന് എക്സിക്യൂട്ടീവ് ആലപ്പുഴയിൽ കൂടുന്നുണ്ട്. ഉചിതമായ തീരുമാനം അപ്പോൾ കൈക്കൊള്ളും.
എൽഡിഎഫ് കൺവീനർക്കും ഘടക കക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. സിപിഐ നിലപാട് വളരെ വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. എൻഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയെങ്കിൽ ഇതെങ്ങനെ മുന്നോട്ട്.പോകും? സിപിഐക്ക് മാത്രമല്ല സിപിഎമ്മിനും ആശങ്കയുണ്ട്. പ്രതീക്ഷയുടെ പക്ഷമാണ് ഇടതുപക്ഷം. പാഠ്യപദ്ധതിയെ പോലും സ്വാധീനിക്കുന്നതാണിതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.



Be the first to comment