പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടേഴ്സ് തർക്കം പരിശോധിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡോക്ടേഴ്സ് തർക്കത്തിൽ ഇഎസ്ഐ ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഡോക്ടർമാർക്കെതിരെ നടപടി ഗുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ഇന്നലെയാണ് ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. അനസ്തേഷ്യ സർജറി ഡോക്ടർമാർ തമ്മിലായിരുന്നു വാക്കേറ്റം. വാക്കെറ്റത്തെ തുടർന്ന് 5 ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.
അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സർജറിയുമായി ബന്ധപ്പെട്ട് ഗ്രേയ്‌ഡ് തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.
പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.



Be the first to comment