വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്ക് രാജധാനിയേക്കാള്‍ നിരക്ക്; ആർഎസി സൗകര്യം ഒഴിവാക്കി

ഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ സർവീസ് ആരംഭിക്കാനൊരുങ്ങുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് പുറത്ത് വിട്ട് റെയിൽവെ. ആർഎസി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഉണ്ടാവില്ലെന്നും പ്രഖ്യാപനം. ടിക്കറ്റ് പൂർണമായി സ്ഥിരീകരിച്ചില്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ‌ അനുവദിക്കുന്ന സൗകര്യമാണ് ആർഎസി. എന്നാൽ വന്ദേഭാരതിൽ ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

സാധാരണ ട്രെയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എല്ലാ സീറ്റുകളും ബെർത്തുകളും ബുക്ക്ഡ് ആണെങ്കിലും ടിക്കറ്റ് ആർഎസി ആണെങ്കിൽ ട്രെയിനിൽ പ്രവേശിക്കാനാകും. എന്നാൽ ഈ സൗകര്യം വന്ദേഭാരതിൽ ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ്. കൂടാതെ ഏറ്റവുമധികം പണം ഈടാകുന്ന പ്രീമിയം സർവിസ് വാഗ്‌ധാനം ചെയ്യുന്ന രാജധാനി എക്‌സ്‌പ്രസിനെക്കാള്‍ നിരക്കാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഈടാക്കാൻ പോകുന്നത്.

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്തയാഴ്‌ച ഗുവാഹത്തി-ഹൗറ റൂട്ടിൽ ഓടിത്തുടങ്ങാനിരിക്കെയാണ് പ്രഖ്യാപനം. നിലവിലെ ട്രെയിനുകളെക്കാള്‍ മൂന്ന് മണിക്കൂർ‌ കുറഞ്ഞസമയത്തിനകം വന്ദേഭാരത് ലക്ഷ്യ സ്ഥാനത്തെത്തുമെന്നാണ് കണക്ക് കൂട്ടൽ. വന്ദേഭാരത് സ്ലീപ്പറിൽ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്ററിനായിരിക്കും.

അതായത്, 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും. വെയിറ്റിങ് ലിസ്റ്റ് ഉണ്ടാവില്ലെന്നതിനാൽ, കൺഫോം ആകാത്ത ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി ക്യാൻസലാകുമെന്നതാണ് രീതി. സ്ത്രീകൾക്കും മുതിർന്ന വ്യക്തികൾക്കും പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾക്കും റെയിൽവേ സ്റ്റാഫിനും സ്പെഷൽ ക്വോട്ട അനുവദിച്ചിട്ടുണ്ട്.

ജിഎസ്‌ടി കൂടാതെ കിലോമീറ്ററിന് 2.4 രൂപനിരക്കിലായിരിക്കും 3 എസിക്ക് നിരക്ക്. 2 എസിക്ക് 3.1 രൂപ. ഫസ്റ്റ് എസിക്ക് 3.8 രൂപ എന്നിങ്ങനെയാണ് കണക്ക്. അതായത്, 400 കിലോമീറ്ററിന് താഴെുള്ള യാത്രയ്ക്ക് 3 എസി ടിക്കറ്റ് നിരക്ക് 960 രൂപയും 2 എസിക്ക് 1,240 രൂപയും ഫസ്റ്റ് എസിക്ക് 1,520 രൂപയുമാണ് നിരക്ക്. രാജധാനിയുമായി താരതമ്യം ചെയ്‌താൽ ഈ നിരക്ക് കൂടുതലാണ്. രാജധാനിയുടെ ഡൽഹി-മുംബൈ യാത്ര പരിഗണിക്കുകയാണെങ്കിൽ 3 എസിക്ക് കിലോമീറ്ററിന് 2.10 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.

അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ ലഭിക്കുമെന്നെന്നാണ് വിവരം. രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സർവീസ് തുടങ്ങിയത്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി സർവിസിന് ഇറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*