വിഷ്ണുപുരം ചന്ദ്രശേഖരൻ നിരവധി തവണ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിലേക്കെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്നെയും രമേശ് ചെന്നിത്തലയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും വിഷ്ണുപുരം ചന്ദ്രശേഖരൻ വന്ന് കണ്ടിരുന്നു. ഇന്നലെ അദേഹം രണ്ട് തവണ തന്നെ വിളിച്ചിരുന്നെന്നും വിവരം പറയുകയും ചെയ്‌തെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ പിന്മാറിയതിന്റെ കാരണം അറിയില്ലെന്നും യുഡിഎഫ് ഘടക കക്ഷിയാക്കണമെന്നതായിരുന്നു അദേഹത്തിന്റെ ആവശ്യമെന്നും വിഡി സതീശൻ പറഞ്ഞു.
അസോസിയേറ്റ് മെമ്പറാകാൻ താത്പര്യമില്ലെങ്കിൽ വേണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി. അദേഹം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിൽ ചർച്ചയ്ക്ക് വെച്ചിരുന്നു. എതിർപ്പില്ലെന്ന് ഘടകകക്ഷികൾ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യഘട്ടമെന്ന നിലയിലാണ് അസോസിയേറ്റ് മെമ്പർ ആക്കിയത്. അദേഹത്തിന് താത്പര്യമില്ലെങ്കിൽ വേണ്ടെന്നും തങ്ങൾക്ക് ഒരു വിരോധവും ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു.
വിഷ്ണുപുരം ചന്ദ്രശേഖരൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫിലേക്ക് വരാൻ താത്പര്യമുള്ളവർ രേഖമൂലം കത്ത് നൽകിയിരുന്നു. ഇന്ന് രാവിലെയും ചന്ദ്രശേഖരൻ വിളിച്ചിരുന്നു. യുഡിഎഫിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചിരുന്നു. അസോസിയേറ്റ് മെമ്പറാക്കുമെന്ന് പറഞ്ഞില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
താൻ എൻഡിഎ വൈസ് ചെയർമാനാണെന്നും, അതൃപ്തി ഉണ്ടെങ്കിലും മറ്റൊരു മുന്നണിയിലേക്ക് പോകാനുള്ള സാഹചര്യമില്ലെന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞത്. എൻഡിഎയിലെ അതൃപ്തി വിഡി സതീശനുമായും,രമേശ് ചെന്നിത്തലയുമായും, തിരുവഞ്ചൂർ രാധാകൃഷ്ണനുമായും സംസാരിച്ചിട്ടുണ്ട്. അല്ലാതെ മുന്നണി വിടാൻ ആലോചന ഇല്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.



Be the first to comment