‘വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്; അദ്ദേഹത്തിനെതിരായ വിമര്‍ശനത്തോട് യോജിപ്പില്ല’; കെ മുരളീധരന്‍

പ്രതിപക്ഷനേതാവിനെതിരെയുള്ള എന്‍എസ്എസ് – എസ്എന്‍ഡിപി നേതാക്കളുടെ വിമര്‍ശനത്തോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളയാള്‍ ആക്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. വി ഡി സതീശന്‍ പറഞ്ഞത് പാര്‍ട്ടി നിലപാട്. എല്ലാ സമുദായസംഘടനകളോടും ബഹുമാനമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ഞങ്ങളുടെ നേതാക്കന്‍മാരെ ആര് വിമര്‍ശിച്ചാലും ഞങ്ങള് അതിനെതിരെ ശക്തമായി പ്രതികരിക്കും. സാമുദായിക ഐക്യം നല്ലതാണ്. അത് ഞങ്ങള്‍ക്ക് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. രാഷ്ട്രീയമായിട്ട് അതിനെ കൂട്ടിക്കുഴയ്ക്കണ്ട – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞ ഒരു വിമര്‍ശനത്തോടും ഞങ്ങള്‍ യോജിക്കുന്നില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. കാന്തപുരത്തിന്റെ യാത്രയുടെ അന്തസ് കെടുത്തുന്ന പ്രസ്താവന നടത്തിയത് പിണറായി വിജയനാണ്. മാറാട് അവിടെ വലിച്ചിഴച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ശക്തമായി മറുപടി പറഞ്ഞു. അതിലൊരു തെറ്റുമില്ല – അദ്ദേഹം പറഞ്ഞു.

ഇതൊന്നും യുഡിഎഫിന് ദോഷമായി ബാധിക്കും എന്ന് ഞങ്ങള്‍ കരുതുന്നില്ല.പാര്‍ട്ടി ഒരുമിച്ചാണ് നീങ്ങുന്നത്. പ്രതിപക്ഷ നേതാവിന് അനുകൂലമായിത്തന്നെയാണ് എല്ലാ നേതാക്കളും കക്ഷികളും നിലകൊള്ളുന്നത്. സാമുദായിക നേതാക്കന്‍മാരെ എല്ലാവരും സന്ദര്‍ശിക്കാറുണ്ട്. ഞാനും സന്ദര്‍ശിച്ചിട്ടുണ്ട്. തിണ്ണ നിരങ്ങുക എന്നതല്ല അതിന് അര്‍ഥം – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി തന്നെ വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. മാറാട് കലാപം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു, അതില്‍ മുളക് തേക്കുന്നു. മുഖ്യമന്ത്രിയെ പിന്തുടര്‍ന്നാണ് മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സജി ചെറിയാന്‍ തിരുത്താന്‍ ശ്രമിച്ചപ്പോഴും നേരത്തെ പറഞ്ഞത് ആവര്‍ത്തിച്ചു. ഇത് സിപിഐഎം അജണ്ടയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*