വി ഡി സതീശനെതിരെ തെളിവില്ല; പുനര്‍ജനി കേസ് നിലനില്‍ക്കില്ല; വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പുനര്‍ജനി കേസ് നിലനില്‍ക്കില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് വി ഡി സതീശനെതിരെ എടുക്കാന്‍ മതിയായ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ഡിഐജി കാര്‍ത്തിക് റിപ്പോര്‍ട്ട് നല്‍കിയത്.

പുനര്‍ജനി പദ്ധതിയുടെ പണം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശ സന്ദര്‍ശനത്തിന് ശേഷം വി ഡി സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തിരിക്കുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ്. വി ഡി സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നിരിക്കിലും വിഷയത്തില്‍ വിജിലന്‍സ് വീണ്ടും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കുരുക്കായി മാറിയിരിക്കുകയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശ. വിദേശത്ത് നിന്ന് പണംപിരിച്ചതില്‍ FCRA ചട്ടം ലംഘിക്കപ്പെട്ടെന്ന് ഒരു വര്‍ഷം മുമ്പാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. നിയമപരമായി നിലനില്‍ക്കുന്ന കേസല്ലെന്നും ഏതന്വേഷണം വന്നാലും കുഴപ്പമില്ലെന്നുമാണ് വി.ഡി സതീശന്റെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*