
അർജൻറ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞതിൽ വൻ തട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ശ്രമം ആണോ എന്ന് അന്വേഷിക്കണം. അന്ന് 40 കോടിയോളം രൂപയായിരുന്നു പ്രതിഫലമായി അവർ ആവശ്യപ്പെട്ടിരുന്നത്. ഇന്നിപ്പോൾ 130 അല്ലെങ്കിൽ അതിൽ കൂടുതൽ നൽകാമെന്ന് പറഞ്ഞ് സ്പോൺസർ വരുമ്പോൾ ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ഗൂഢാലോചന ഉണ്ടോയെന്ന് കൃത്യമായി അന്വേഷിക്കണമെന്നും വി ടി ബൽറാം പറഞ്ഞു.
ഇതിനുള്ള പണം എവിടെ നിന്ന് സമാഹരിച്ചു എന്നതും അന്വേഷിക്കണം. കായിക മന്ത്രി രാഷ്ട്രീയ താല്പര്യത്തിന് ആണോ ഇത് പറഞ്ഞത്. നോട്ടോറിയസ് പശ്ചാത്തലമുള്ള സ്പോൺസറുടെ താൽപര്യത്തിന് മന്ത്രി നിന്നു കൊടുത്തതാണോ എന്നതിനും ഉത്തരം പറയണം. വേൾഡ് കപ്പ് അടുത്തിരിക്കുന്ന സമയത്ത് അർജൻറ്റീന ടീമോ മെസ്സിയോ കേരളത്തിലേക്ക് വന്നു കളിക്കാനുള്ള സാധ്യത നിലവിൽ ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു.
അതേസമയം,മിഷൻ മെസ്സിയിൽ കായികമന്ത്രി വി. അബ്ദുറഹിമാന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. അർജന്റൈൻ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് കയ്യാലപ്പുറത്തായതോടെ ലക്ഷങ്ങൾ ചെലവിട്ട് മെസ്സിയെ വിളിക്കാൻ പോയവർ മറുപടി പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സ്പെയിനിൽ പോയതിന് ഖജനാവിൽ നിന്ന് ചെലവായ തുക മന്ത്രി തിരിച്ചടക്കണമെന്നായിരുന്നു ഹൈബി ഈഡൻ എംപിയുടെ പ്രതികരണം.
അർജന്റീന ടീമും കേരളവുമായുള്ള കരാർ രേഖകൾ പുറത്തുവിടാൻ കായിക മന്ത്രി തയ്യാറാവണം. സ്പോൺസറും മന്ത്രിയും തമ്മിൽ ദുരൂഹമായ ഇടപാടുകളാണ്. ആന കൊടുത്താലും ആശ കൊടുക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
Be the first to comment