വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികള്‍ക്ക്, വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

കേസില്‍ ആകെ ഒന്‍പത് പേരാണ് അറസ്റ്റിലായിരുന്നത്. 20 പ്രതികളുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇനിയും പ്രതികളെ പിടികൂടാനിരിക്കെയായിരുന്നു ആദ്യം പിടിയിലായ എട്ട് പേര്‍ക്കും ജാമ്യം അനുവദിച്ചത്.

ഡിസംബര്‍ 17ന് വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട വിചാരണക്കും മര്‍ദനത്തിനും ഒടുവില്‍ അവശനായി കിടന്ന രാംനാരായണനെ പോലീസ് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിലിരിക്കെ അന്ന് വൈകിട്ടോടെ രാംനാരായണന്‍ മരിച്ചു. ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*