‘ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ട്, എണ്ണ വില ഉടന്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല’; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന വില ഉടന്‍ കുതിച്ചുയരുമെന്ന വാര്‍ത്ത തള്ളി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന് ആവശ്യത്തിന് എണ്ണ ശേഖരമുണ്ടെന്നും നിലവില്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഹ്രസ്വകാല തടസങ്ങളെ നേരിടാന്‍ കഴിയുമെന്ന വിശ്വാസവും അദ്ദേഹം പങ്കുവച്ചു. സ്റ്റോക്ക് നിരന്തരം പരിശോധിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയും മാറിവരുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഇന്ധനത്തിന്റെ സ്‌റ്റോക്ക്, വില, ദീര്‍ഘകാലത്തേക്കുള്ള ലഭ്യത എന്നിവയിലൂന്നി പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഉടനടി ഇന്ധന വില കൂട്ടേണ്ടി വരില്ല. പെട്രോള്‍, ഡീസല്‍, എടിഎഫ് തുടങ്ങിയവ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍ നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന രണ്ട് കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലാകെ വിതരണം ചെയ്യുന്ന എണ്ണയുടെ 20 ശതമാനം അഥവാ ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും കയറ്റി അയയ്ക്കപ്പെടുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം അസാധ്യമാകുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയരാനാണ് സാധ്യത.

Be the first to comment

Leave a Reply

Your email address will not be published.


*