ചരക്ക് കപ്പലില്‍ ഡീസലും കീടനാശിനികളും ഉള്‍പ്പെടെ നിറച്ച 140 കണ്ടെയ്‌നറുകള്‍; വിശദാംശങ്ങള്‍ ഇങ്ങനെ

കത്തി അമരുന്ന ചരക്ക് കപ്പലില്‍ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകള്‍. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളില്‍ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാര്‍ഗോ മാനിഫെസ്റ്റില്‍ നിന്നുമാണ് കപ്പലിനുള്ളില്‍ എന്ത് എന്ന വിവരം പുറത്ത് വന്നത്. 

തീ ആളിപ്പടരുന്ന ചരക്ക് കപ്പലില്‍ എന്തൊക്കെ വസ്തുക്കളാണ് ഉള്ളത് എന്നതിന്റെ വിവരങ്ങളാണ് കാര്‍ഗോ മാനിഫെസ്റ്റില്‍ നിന്ന് കസ്റ്റംസിന് ലഭിച്ചത്.140 കണ്ടെയിനറുകള്‍ക്കുള്ളില്‍ അതീവ ഗുരുതര പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തല്‍.20 കണ്ടെയിനറുകളില്‍ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്,.മറ്റൊരു കണ്ടെയിനറില്‍ 27,786 കിലോ ഗ്രാം ഈതൈല്‍ ക്ലോറോ ഫോര്‍മേറ്റും സംഭരിച്ചിട്ടുണ്ട്. ഡൈ മീതൈല്‍ സള്‍ഫേറ്റ്, ഹെക്‌സാ മെത്തലിന്‍ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളില്‍ ഉള്ള രാസ വസ്തുക്കളാണ്.

167 പെട്ടി ലിഥിയം ബാറ്ററി, ബെന്‍സോ ഫെനോണ്‍ എന്നിവ വലിയ പാരിസ്ഥിതക ദുരന്തം ഉണ്ടാക്കാവുന്നവയാണ്.പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഈഥൈല്‍ മീഥൈല്‍ കീറ്റോണ്‍ 40 കണ്ടെയിനറുളിലായി കപ്പലിലുണ്ട്.12 കണ്ടെയിനറുകളില്‍ നാഫ്ത്തലിന്‍, പാരാ ഫോര്‍മാല്‍ ഡീ ഹൈഡ് എന്നിവ ഉള്ളതും അപകട ഭീഷണി കൂട്ടുകയാണ്. വായു സമ്പര്‍ക്കം ഉണ്ടായാല്‍ തീ പിടിക്കുന്ന 4000 കിലോ രാസ വസ്തുക്കള്‍ കണ്ടെയിനറില്‍ ഉണ്ട് എന്നതും തീ അണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ കപ്പലിനുള്ളില്‍ സംഭരിച്ചിരിക്കുന്ന 240 ടണ്‍ ഡീസലും, ഇന്ധന ടാങ്കില്‍ ഉള്ള 2000 ടണ്‍ പെട്രോളും നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ തീ വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*