അഹമ്മദാബാദ് വിമാന അപകടത്തിൽ വൻ വെളിപ്പെടുത്തലുമായി വിസിൽ ബ്ലോവർ റിപ്പോർട്ട്. തകർന്ന വിമാനത്തിന് വർഷങ്ങളായി ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സിസ്റ്റം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 2022-ൽ തന്നെ വിമാനത്തിൽ വലിയ ഇലക്ട്രിക്കൽ തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു.
പല പ്രധാന സിസ്റ്റം ഭാഗങ്ങളും വീണ്ടും വീണ്ടും മാറ്റി. വിമാനം ഇന്ത്യയിൽ എത്തിയ ആദ്യദിവസം മുതൽ (2014 ഫെബ്രുവരി 1) പ്രശ്നങ്ങൾ തുടങ്ങി. 11 വർഷം ഈ പ്രശ്നങ്ങൾ തുടർന്നു. തെളിവുകൾ സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. 2022 ഏപ്രിലിൽ ലാൻഡിങ് ഗിയറുമായി ബന്ധപ്പെട്ട പ്രശ്‌നം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്തിന്റെ തകരാറുകൾ വിശദമായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കഴിഞ്ഞവർഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.



Be the first to comment