
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വഴി ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇടുക്കില് തുടര്‍ച്ചായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സീത.
ഇന്നു രാവിലെ, വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മൗണ്ട് എസ്റ്റേറ്റിലെ തൊഴിലാളിയായ അന്തോണിയെയാണ് കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുതെറിപ്പിച്ചത്. തലയ്ക്കും കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അന്തോണി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കണ്ടിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയിലധികമായി വണ്ടിപ്പെരിയാർ മൗണ്ട്, സത്രം പ്രദേശത്ത് കാട്ടാന സ്ഥിരമായി വരാറുണ്ട്. ദിവസങ്ങളായി കാട്ടാനയുടെ സാന്നിധ്യമുണ്ടായിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിരവധി തോട്ടം തൊഴിലാളികൾ ദിവസവും ഇവിടെ ജോലിക്ക് വരുന്നുണ്ട്.
കാഞ്ചിയാർ അഞ്ചുരുളി ആദിവാസി കുടിയിൽ കഴിഞ്ഞ ദിവസം കാട്ടാന വീട് തകർക്കുകയും നിരവധി പേരുടെ കൃഷി നശിപ്പിക്കുകയും ചെയ്തു. ഒരു മാസം മുമ്പ് ഒരു ആന മാത്രമാണ് എത്തിയതെങ്കിൽ ഇപ്പോൾ ആറ് ആനകളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്. കഴിഞ്ഞ ദിവസം എത്തിയ കാട്ടാനക്കൂട്ടം റെജി ചിരട്ടവയലിൽ, കുഴിയാനിപള്ളിൽ രുഗ്മിണി, ജയിംസ് പ്ലാപ്പറമ്പിൽ, ടിൻ്റാവെട്ടിക്കൽ തുടങ്ങിയവരുടെ ഏലം ഉൾപ്പെടെയുള്ള കൃഷി നശിപ്പിച്ചു. ജയിംസ് പ്ലാപ്പറമ്പിലിൻ്റെ വീടും കാട്ടാനകൾ തകർത്തിരുന്നു.
Be the first to comment