
കാട്ടാനകളുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വയനാട് ചൂരൽമലയിലെ നാട്ടുകാർ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. തുടർച്ചയായി കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകൾ വ്യാപകമായി നാശനഷ്ടങ്ങൾ വരുത്തുന്നത് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമരം ശക്തമായതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായി. ജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു വൈദ്യുത വേലി നിർമ്മിക്കാമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയതോടെയാണ് സമരം താൽക്കാലികമായി പിൻവലിച്ചത്. 2016-ൽ സ്ഥാപിച്ച വേലി ഉരുൾപൊട്ടലിൽ നശിച്ചുപോയി.
പുതിയ വേലി സ്ഥാപിക്കുന്നതിനൊപ്പം കൂടുതൽ RRT അംഗങ്ങളെയും വാച്ചർമാരെയും നിയോഗിക്കാനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉറക്കമില്ലാത്ത രാത്രികളാണ് തങ്ങൾ കടന്നുപോകുന്നതെന്നും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുതിയ വൈദ്യുത വേലി സ്ഥാപിക്കാനുള്ള തീരുമാനം ജനകീയമായി എടുത്തതാണെന്ന് അധികൃതർ അറിയിച്ചു.
Be the first to comment