
തന്റെ പരാതി സിനിമയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണമെന്ന് നടി വിൻ സി അലോഷ്യസ്. നിയമപരമായി മുന്നോട്ട്പോകാൻ താത്പര്യമില്ലെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിരുന്നത് മാറ്റം വരേണ്ടത് സിനിമാ മേഖലയിലാണെന്നും വിൻ സി പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കും. ഇത്തരം കാര്യങ്ങൾ സിനിമയിൽ ഇനി ആവർത്തിക്കരുത്. ആ ഉറപ്പാണ് തനിക്ക് വേണ്ടത്, ഫിലിം ചേംബറിന് നൽകിയ പരാതി പിൻവലിക്കില്ലെന്നും വിൻ സി കൂട്ടിച്ചേർത്തു. ഇന്ന് നടക്കുന്ന ഇന്റേണൽ മോണിറ്ററിംഗ് കമ്മറ്റി യോഗത്തിൽ പങ്കെടുക്കും നൽകിയ പരാതിയിൽ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് അവർ പരിശോധിക്കും അതിന്ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും നടി വ്യക്തമാക്കി.
താൻ നൽകിയ പരാതി ചോർന്നിട്ടുണ്ട്. എന്നാൽ ഇതിൽ സജി നന്ത്യാടിന് പങ്കില്ല. സജിക്ക് പങ്കുണ്ടെന്ന് കരുതിയാണ് പേര് പരാമർശിച്ചത് അക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ലെന്നും വിൻ സി അലോഷ്യസ് കൂട്ടിച്ചേർത്തു.
അതേസമയം, സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ ഷൈൻ ടോം ചാക്കോക്കെതിരായുള്ള നടപടികൾക്കായുള്ള സിനിമ സംഘടനകളുടെ നിർണായക യോഗങ്ങൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
സിനിമ മേഖലയിൽ പരിശോധനകൾ ശക്തമാക്കുമെന്ന് സിറ്റിപൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ലഹരി ഇടപാടുകാരൻ സജീറിനായി അന്വേഷണം പുരോഗമിക്കുകയാണ്.ഷൈൻ അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ മാത്രമേ വീണ്ടും വിളിപ്പിക്കുകയുള്ളൂ. കൂടുതൽ അറസ്റ്റ്, കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ രാസ പരിശോധന ഫലം വന്ന ശേഷമാകും തീരുമാനമെന്ന് അദേഹം വ്യക്തമാക്കി.
Be the first to comment