‘ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല; ഭര്‍ത്താവും സഹായിക്കണം’; സുപ്രീംകോടതി

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ലെന്ന് സുപ്രീംകോടതി. കാലം മാറുകയാണെന്നും ഭര്‍ത്താവും വീട്ടുജോലികളില്‍ സഹായിക്കണമെന്നുമാണ് കോടതി നിരീക്ഷണം. വിവാഹ മോചനക്കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

നിങ്ങള്‍ ജീവിത പങ്കാളിയെയാണ് വിവാഹം ചെയ്യുന്നത് വേലക്കാരിയെയല്ലെന്നും കോടതി പറഞ്ഞു. പാചകം, വസ്ത്രം കഴുകല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളും പങ്കാളികളാകണം – ജസ്റ്റിസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.

കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2017ലാണ് വിവാഹിതരാകുന്നത്. 8 വയസുള്ള കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകനും ഭാര്യ ലെക്ചററുമാണ്. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു. തന്നോടും മാതാപിതാക്കളോടും മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നും പാചകം ചെയ്യാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിന് തന്നെ ക്ഷണിച്ചില്ലെന്നും പറയുന്നു.

എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ തള്ളുകയാണ് ഭാര്യ. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാല്‍ അവര്‍ ചടങ്ങില്‍ പങ്കെടുക്കാതെ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ പറയുന്നു.തന്റെ ശമ്പളം നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും അവര്‍ ആരോപിച്ചു.

കേസില്‍ കുടുംബ കോടതിനേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*