
എല്ലാ വര്‍ഷവും മേയ് മാസം ആദ്യത്തെ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ആസ്ത്മ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. ‘ആസ്ത്മയെ കുറിച്ചുള്ള അറിവുകള്‍ രോഗനിയന്ത്രണം ശക്തിപ്പെടുത്തുന്നു’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
ആസ്ത്മ രോഗ പ്രതിരോധം, ശാസ്ത്രീയമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള ചികിത്സ രീതികള്‍, രോഗാതുരത കുറയ്ക്കല്‍, മരണം ഒഴിവാക്കല്‍ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഈ സന്ദേശം വിരല്‍ ചൂണ്ടുന്നത്. 260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ.
ലോകമെമ്പാടും ഓരോ വര്‍ഷവും നാലര ലക്ഷത്തോളം മരണങ്ങള്‍ക്ക് കാരണമാകുന്നു. ഇന്ത്യയില്‍ ഏകദേശം രണ്ട് ലക്ഷം മരണങ്ങള്‍ ആസ്ത്മ കാരണം സംഭവിക്കുന്നതായാണ് കണക്കാക്കുന്നത്. അവയില്‍ മിക്കതും തടയാന്‍ കഴിയുന്നവയാണ്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസിൻ്റെ 2021ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള ആസ്ത്മ മരണങ്ങളില്‍ 46 ശതമാനം മരണവും ഇന്ത്യയുടെ സംഭാവനയാണ്.
പ്രധാനമായും രണ്ട് തരത്തിലാണ് ആസ്ത്മയുള്ളത്, അലര്‍ജികും ഇന്‍ട്രന്‍സികും. കുട്ടികളില്‍ പ്രധാനമായും കാണുന്നത് അലര്‍ജിക് ആസ്ത്മയാണ്. പൊടി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് പ്രധാന കാരണങ്ങള്‍. ഇന്‍ട്രന്‍സിക് ആസ്ത്മ മൂന്നു വയസിനുള്ളിലാണ് ഉണ്ടാകുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്. തണുപ്പ്, കടുത്ത ഗന്ധം, പുകയും പൊടിയുമുള്ള അന്തരീക്ഷമൊക്കെ ഇന്‍ട്രന്‍സിക് ആസ്ത്മ അധികരിപ്പിക്കുന്നു.
ശ്വാസനാളത്തിൻ്റെ വീക്കവും സങ്കോചവും ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചുമ, ശ്വാസതടസം, നെഞ്ച് ഞെരുക്കം തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. നീണ്ടുനില്‍ക്കുന്ന ശബ്‌ദത്തോടെയുള്ള ശ്വാസോച്ഛാസം, ശ്വാസ നിശ്വാസത്തിന് ഇടയ്ക്കിടെയുണ്ടാകുന്ന ബുദ്ധിമുട്ട്, മഞ്ഞ നിറത്തോടോ നിറമില്ലാതെയോ ഉണ്ടാകുന്ന കഫം എന്നിവയും ലക്ഷണങ്ങളാണ്.
എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാമെങ്കിലും കൃത്യമായ ചികിത്സയിലൂടെ ഇത് നിയന്ത്രിക്കാനാകും. കഫം പരിശോധന, നെഞ്ച് എക്‌സ് റേ, അലര്‍ജി പരിശോധന, ശ്വാസകോശത്തിൻ്റെ പ്രവര്‍ത്തന പരിശോധന എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാം. ആസ്ത്മ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ ചികിത്സാരീതിയാണ് ഇന്‍ഹേലര്‍. ശരിയായ സമയത്ത് ചികിത്സ ലഭിച്ചാല്‍ ആസ്ത്മ ആരോഗ്യത്തെയോ ആയുര്‍ദൈര്‍ഘ്യത്തെയോ ബാധിക്കില്ല.
Be the first to comment