പരിസ്ഥിതി ദിനം; ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷം നട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി ഔദ്യോഗിക വസതിയില്‍ സിന്ദൂര വൃക്ഷത്തൈ നട്ട് പ്രധാനമന്ത്രി. ന്യൂഡല്‍ഹി 7, ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വൃക്ഷത്തൈ നട്ടത്. 1971 ലെ ഇന്ത്യ പാക് യുദ്ധകാലത്ത് ‘അസാമാന്യ പോരാട്ടവീര്യം കാഴ്ചവച്ച’ കച്ചിലെ സ്ത്രീകള്‍ മോദിക്ക് സമ്മാനിച്ച വൃക്ഷത്തൈ ആണ് ഔദ്യോഗിക വസതിയില്‍ നട്ടത്. അടുത്തിടെ പ്രധാനമന്ത്രി നടത്തിയ ഗുജറാത്ത് സന്ദര്‍ശനത്തില്‍ ഈ സ്ത്രീകളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഗോള കാലാവസ്ഥയുടെ സംരക്ഷണത്തിനായി ഓരോ രാജ്യവും സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് അതീതമായി ഉയരണമെന്നും മോദി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക വെല്ലുവിളികളെ അതിജീവിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മോദി പരിസ്ഥിതി ദിന സന്ദേശത്തില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനിക നീക്കത്തെ കുടിയാണ് സിന്ദൂര വൃക്ഷം നട്ടതിലൂടെ പ്രധാനമന്ത്രി അടയാളപ്പെടുത്തുന്നത്. വൃക്ഷത്തൈ നട്ട ശേഷം പങ്കുവച്ച കുറിപ്പിലും പ്രധാനമന്ത്രി സിന്ദുര വൃക്ഷത്തൈ സമ്മാനിച്ച കച്ചിലെ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചു. കച്ചിലെ ധീരകളായ അമ്മമാരും സഹോദരിമാരും അടുത്തിടെ എനിക്ക് സമ്മാനിച്ചതാണ് ഈ സിന്ദുര വൃക്ഷത്തിന്റെ തൈ. ഇന്ന് ലോക പരിസ്ഥിതി ദിനത്തില്‍ ഈ വൃക്ഷത്തൈ നടനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ സ്ത്രീകളുടെ ധൈര്യത്തിന്റെ പ്രതീകമാണ് ഈ സിന്ദൂര വൃക്ഷം എന്നും പോസ്റ്റില്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*