മുഖ്യമന്ത്രിയുടെ തിരുട്ട് ഫാമിലിയെ സംരക്ഷിക്കാൻ വേണ്ടിയാണ് പൊലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെ വരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ച വാർത്ത പുറത്തു വന്നു. തിരുട്ട് ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽനായ്ക്കളുടെ പണിയാണ് പോലീസ് എടുക്കുന്നതെന്നും അബിൻ വർക്കി പറഞ്ഞു.
തിരുട്ടു ഫാമിലിയെ രക്ഷിക്കാൻ വേണ്ടി പോലീസിനെ ഉപയോഗിച്ച് നടത്തുന്ന അക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഷാഫി പറമ്പിൽ എംപിക്കെതിരെ ഉണ്ടായത്. ഒരു ജനപ്രതിനിധിയെ ലക്ഷ്യമിട്ട് പോലീസ് അക്രമണം അഴിച്ചുവിടുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഷാഫിയെ പോലീസുകാർ മർദ്ദിക്കുന്ന ദൃശ്യം ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. എന്നാൽ സിപിഎമ്മുകാർ പറയുന്നത് പോലീസിന്റെ ടിയർ ഗ്യാസ് കയ്യിൽ ഇരുന്ന് പൊട്ടിയതാണെന്നാണ്. ടിയർ ഗ്യാസ് കയ്യിൽ നിന്നും വീണു പൊട്ടിയാൽ എങ്ങനെയാണ് ലാത്തിയടിയേറ്റ് മൂക്കിന് പരിക്കുണ്ടാകുകയെന്ന് അബിൻ വർക്കി ചോദിച്ചു.
കേരളത്തിലെ ചില പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്നത് സിപിഎമ്മിന്റെ പണിയാണ്. തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിനിടെ ഉണ്ടായ അനുഭവം എസ്പി ബൈജു ഓർക്കുന്നത് നല്ലതാണ്. ഷാഫി ഷോ കാണിച്ചതുകൊണ്ടാണ് ടീച്ചറമ്മ വീട്ടിലിരിക്കുന്നതെന്നും അബിൻ വർക്കി പറഞ്ഞു. പോലീസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ടതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് കാലിൽ വീണതും മകനെ രക്ഷിക്കാൻ വേണ്ടിയാണെന്ന് അബിൻ വർക്കി അഭിപ്രായപ്പെട്ടിരുന്നു.



Be the first to comment